29.12.07

മലബാറിന്റെ കുട്ടനാട്




പഴയങ്ങാടി വളര്‍പട്ടണം പുഴയില്‍ നിന്നൊരു ദൃശ്യം; പഴയങ്ങാടി,ചെറുകുന്നു, എഴോം, മാടായി, മാട്ടൂല്‍ എന്നീ പഞ്ചായത്തുകളിലെ മാലിന്യങ്ങള്‍ മൊത്തമായും ചില്ലറയായും ഈ പുഴ വര്‍ഷങ്ങളായി ഏറ്റുവാങ്ങുന്നു, വണ്ടിയില്‍ ലോഡ് ചെയ്തു വന്നു പാലത്തിനു മുകളില്‍ നിന്നു പുഴയുടെ കയത്തിലേക്കു മാലിന്യക്കെട്ടുകള്‍ വലിച്ചെറിയുമ്പോള്‍ അവ അങ്ങകലെ കടലില്‍ ചെന്നെത്തും എന്ന ധാരണ തെറ്റാണെന്നു മനസ്സിലാവാന്‍ ഈ പുഴയിലൂടെ ഒന്നു സഞ്ചരിച്ചാല്‍ മതിയാവും, ഈ പുഴ യുടെ വേലിയെറ്റവും ഇറക്കവും നിലച്ച് പോയാല്‍ പരിസരത്തുള്ള കിണറുകളിലെ കുടിവെള്ളം ഇല്ലാതാവും. ഏഴിമല നാവിക അക്കാദമി പദ്ധതിയോടനുബന്ധിച്ചു കോടികള്‍ ചിലവാക്കി ഉള്‍നാടന്‍ ജലഗതാഗതത്തിനു പാതയൊരുക്കാന്‍ നടപ്പാക്കിയ സുല്‍ത്താന്‍ കനാല്‍ പദ്ധതിയും ഈ പുഴയെ ബന്ധിച്ചാണു കിടക്കുന്നത്.

മാടായിപ്പാറ, ഏഴിമല, ഉപദ്വീപായി ഒന്‍പതു കിലോമീറ്ററോളം കടലിലേക്കു തള്ളി നില്‍ക്കുന്ന കിടക്കുന്ന മാട്ടൂല്‍, മാടായി, പുതിയങ്ങാടി, പഴയങ്ങടി പഞ്ചായത്ത് എല്ലാം കൊണ്ടും കുട്ടനടിനെപോലും പിറകിലാക്കുന്ന പ്രകൃതി ഭംഗിയുള്ള ഒരു ഭൂപ്രദേശമാണ്. ഈ പുഴപ്പരപ്പു നശിച്ചാല്‍ കടിലിനും പുഴക്കുമിടയില്‍ ഒന്നര കിലോമീറ്റര്‍ വീതി പോലുമില്ലാത്ത ഈ പഞ്ചായ്ത്തുകളിലെ കടുത്ത വേനലില്‍ പോലും കുടിവെള്ളം തരുന്ന കിണറുകള്‍ ഇല്ലാതാവും.

പുഴയോരത്തു വല്യ വീടുണ്ടാക്കുന്നവര്‍ ശ്രദ്ധിക്കുക, ഇപ്പോള്‍ തന്നെ പുഴയുടെ പരിസരത്തുള്ള കുടിവെള്ളം തന്നിരുന്ന കിണറുകളിലെ വെള്ളത്തിന്റെ നിറം മാറാന്‍ തുടങ്ങിയിരിക്കുന്നു, പുഴയിലെ അടിത്തട്ടില്‍ വര്‍ഷങ്ങളായി തള്ളിവിട്ട പ്ലാസ്റ്റിക്, തുണിത്തരങ്ങള്‍ തുടങ്ങിയ മാലിന്യങ്ങള്‍ പുഴയുടെ ആഴം കുറച്ചു അടിയൊഴുക്കിന്റെ സമ്മര്‍ദ്ദം കുറച്ചിരിക്കുന്നു, മഴ തോര്‍ന്നു തുലാം മാസത്തില്‍ തന്നെ പുഴയുടെ വെള്ളത്തിന്റെ നിറം മങ്ങുന്നു. ചെളിയില്‍ വളരുന്ന ഏട്ട പോലോത്ത മത്സ്യങ്ങളെ ബാക്കിയാക്കി പുഴയുടെ ആഴം കുറഞ്ഞുകുറഞ്ഞ് പുഴ ഇല്ലാതാവുകയാണോ എന്ന് സന്ദേഹിക്കേണ്ടിയിരിക്കുന്നു.

പുഴമത്സ്യം പിടിക്കുക എന്നത് തദ്ദേശവാസികള്‍ക്കു ഒരു വിനോദവും, വരുമാനവുമായിരുന്നു, വലയില്‍ ചണ്ടികള്‍ക്കൊപ്പം കോഴിത്തൂവലുകളും കുരുങ്ങി വല വൃത്തിയാക്കാന്‍ പാടായതിനാല്‍ ഈ തൊഴിലില്‍ പിടിച്ചു നില്‍ക്കാനാവതെ നിര്‍മ്മാണ പ്രവര്‍ത്തനമേഖലയിലേക്കു ചുവടുമാറ്റുകയാണ് ഈ രംഗത്തുള്ളവര്‍, അഴുക്കുജലത്തില്‍ ഏറെനേരത്തെ സഹവാസം ന്തൊലിപ്പുറത്തുണ്ടാവുന്ന ചൊറിച്ചിലും നീറ്റലും വേറെയും.


ഈ പുഴ അവസാനിക്കുന്നിടത്താണ് വിദേശ നിക്ഷേപം കാത്തിരിക്കുന്ന അഴീക്കല്‍ തുറമുഖവും കേന്ദ്ര ഗവണ്മെന്റ് നടപ്പില്‍ വരുത്തുന്ന ബ്രേക്ക് വാട്ടര്‍ പദ്ധതിയും.

7 comments:

മുസ്തഫ|musthapha said...

വിദേശ നിക്ഷേപം ന്ന് പറേമ്പോ... അമേരിക്കേന്നുള്ള മാലിന്യമാണോ പ്രതീക്ഷിക്കുന്നത് :)

രാജന്‍ വെങ്ങര said...

ഇതേട്യാപ്പാ സ്ഥലം? വളര്‍പട്ടണം(ഓ..നമ്മളെ വളവട്ണം!!)പണ്ടു ഇങ്ങിനെ നിക്ഷേപം ഇറക്കിഇറക്കിയാണു നാടുമുയ്മ്മന്‍ ഓറെ കയ്മ്മിലായിനു.(ചരിത്രം പറഞ്ഞതാണെ)
ബെരെട്ട് ബെരെട്ട് എന്നാലും ആ നിക്ഷേപം,ഇനി അതില്ലഞ്ഞിറ്റ് ഈ നാ‍ടു കൊണം പിടിക്കണ്ടാവണ്ട.

ഒരു “ദേശാഭിമാനി” said...

നിക്ഷേപം വന്നോട്ടെ! പണ്ട് സായിപ്പിന്റെ നിക്ഷേപം വാങ്ങിയും, അവരോടു കച്ചോടം ചെയ്തും, കിട്ടിയ 400 കൊല്ലത്തെ അടിമത്തം മറക്കാണ്ട് വേണം പുതിയ നിക്ഷേപങ്ങള്‍!

Anonymous said...

:) പറ്റം കൊള്ളാം.. പിന്നെ.. മാലിന്യം.. എന്ത് ചെയ്യാനാ അല്ലെ? ഇവിടെ ആലപ്പുഴയില്‍, കോടികല്‍ ചിലവഴിച്ച് ആഫ്രിക്കന്‍ പായല്‍ നീക്കി.. മാലിന്യം എടുത്ത് കളഞ്ഞു.. ഇപ്പോളും ഇടയ്ക്കിടെ ലോറികളില്‍ വന്ന് മാലിന്യം തള്ളി പോകറുണ്ടത്രേ..

ശ്രീ said...

ഇവിടെങ്ങും കാണാനില്ലല്ലോ മാഷേ...

പുതുവത്സരാശംസകള്‍‌!
:)

സജീവ് കടവനാട് said...

ഞമ്മള് നിക്ഷേപിക്കും. ഇങ്ങടെ നാട് നന്നായിക്കാണാണ്ട് ഞമ്മെക്കെന്തോ ഒര് ഇത്...

ഉപാസന || Upasana said...

:)
ഉപാസന